
പൊതുവിടങ്ങളൊരുക്കാൻ ജനകീയകുതിപ്പുമായി മുന്നോട്ട് പോവുകയാണ് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ വാർഡിലും ഒരു വായനശാലയെന്ന ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു. ഡോ. വി ശിവദാസൻ എംപി യുടെ നേതൃത്വത്തിലുള്ള പീപ്പിൾസ് മിഷന്റെ പിന്തുണയോടെയാണ് വായനശാലകൾ ഇല്ലാത്ത വാർഡുകളിലും വായനശാലകൾ രൂപീകരിച്ച് സമ്പൂർണ വായനശാലാ പഞ്ചായത്തെന്ന ലക്ഷ്യം പഞ്ചായത്തിന് കൈവരിക്കാനായത്. ഗ്രാമീണ വായനശാലകളെ നാടിന്റെ “അനൗദ്യോഗിക സർവ്വകലാശാലകളാക്കി” മാറ്റുന്നതിനും പരമാവധി പൊതുവിടങ്ങൾ പഞ്ചായത്തിൽ ഒരുക്കുന്നതിനും വേണ്ടിയുള്ള പ്രവത്തനങ്ങളാണ് പഞ്ചായത്തിന്റെ മുൻകൈയിൽ നടന്നു വരുന്നത് , പൊതുവിട വ്യാപനത്തിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ പുതുതായി പതിനൊന്ന് വായനശാലകളാണ് പീപ്പിൾസ് മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ചത്. ഗ്രാമ പഞ്ചായത്തിലെ 15 വാർഡുകളിലായി ഇരുപത് വായനശാലകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
പൊതുസ്ഥലങ്ങളൊരുക്കാൻ നാടൊന്നായി വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളാണിവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുവിടങ്ങളും വായനശാലകളുമില്ലാത്ത വാർഡുകളിൽ ബഹുജന നേതാക്കളെയുൾപ്പെടുത്തി ജനകീയ കമ്മിറ്റികൾ രൂപീകരിക്കുകയുണ്ടായി. സ്ഥലവും കെട്ടിടങ്ങളും ജനകീയ ഇടപെടലുകളിലൂടെയാണ് കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. ആവശ്യകത മനസ്സിലാക്കി എല്ലാ വിഭാഗമാളുകളും വലിയ പിന്തുണയാണ് നൽകികൊണ്ടിരിക്കുന്നത്. വായനശാലകൾക്കായി കുടുംബശ്രീയുടെ നേതൃത്വത്തിലും സാംസ്ക്കാരികസംഘടനകളുടെ മുൻകൈയ്യിലും പുസ്തക ശേഖരണം നടത്തുകയുണ്ടായി. അങ്ങനെ രാജ്യത്തിന് മാതൃകയാകുന്ന മഹാമുന്നേറ്റത്തിൽ മുഴക്കുന്നിലെ ജനങ്ങളും കണ്ണിചേരുകയായിരുന്നു.
വാദ്യമേളങ്ങൾ മുഴങ്ങിയ ആവേശവും സന്തോഷവും അലയടിച്ചുയർന്ന അന്തരീക്ഷത്തിൽ ഡോ.വി ശിവദാസൻ എംപി യാണ് സമ്പൂർണവായനശാലാ പ്രഖ്യാപനം നിർവഹിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു അദ്ധ്യക്ഷം വഹിച്ചു. ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി കെ വിജയൻ, സായി അസിസ്റ്റന്റ് ഡയറക്ടർ ആരതി പി എന്നിവർ മുഖ്യാതിഥികളായി. ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി വി വിനോദ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എ വനജ, സി കെ ചന്ദ്രൻ, കെ വി ബിന്ദു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ വി റഷീദ്, ഷഹീന മുഹമ്മദ്, ബി മിനി, സി ഡി എസ് ചെയപേഴ്സൺ രഞ്ജിത, ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം ബിജു, എ ഷിബു, വി രജു, എം ഹരിദാസ്, ഒമ്പാൻ ഹംസ എന്നിവർ സംസാരിച്ചു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി രാമചന്ദ്രൻ സ്വാഗതവും, സനീഷ് മുടക്കോഴി നന്ദിയും പറഞ്ഞു.