
കൂത്തുപറമ്പ്:മുഴുവൻ വാർഡുകളിലും വായനശാലകളുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് കൂത്തുപറമ്പ് നഗരസഭയും.കൂത്തുപറമ്പ് നഗരസഭയിലെ ഇരുപത്തിയെട്ട് വാർഡുകളിലായി പതിമൂന്ന് വായനശാലകളാണ് ഉണ്ടായിരുന്നത്. പീപ്പിൾസ് മിഷന്റെ പ്രവർത്തനങ്ങളിലൂടെ പുതിയതായി പതിനേഴ് വായനശാലകൾ രൂപീകരിച്ചതോടെ എണ്ണം മുപ്പതിലേക്കെത്തി. അതുവഴി ഇരുപത്തിയെട്ട് വാർഡുകളിലും വായനശാലകളായി. പുതിയ വായനശാലകൾക്കു പുസ്തകങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി വ്യത്യസ്തങ്ങളായ പരിപാടികളാണ് നഗരസഭയിൽ നടപ്പിലാക്കിയത്. കുട്ടികളുടെ പിറന്നാൾ ദിനവും വിവാഹവാർഷിക ങ്ങളും വായനശാലകൾക്ക് പുസ്തകങ്ങളുംഇതരസഹായങ്ങളും സമ്മാനിക്കുന്ന ദിവസങ്ങളായി മാറുകയായിരുന്നു. നഗരസഭാ ചെയർപേഴ്സൺ സുജാത ടീച്ചർ അഞ്ഞൂറിലധികം വരുന്ന തന്നറെ പുസ്ത ശേഖരം വായനശാലക്കായി നൽകുകയുണ്ടായി. ഭരണസമിതി അംഗങ്ങളും കൂടാതെ ഒട്ടനവധി നാട്ടുകാരും സമാമനമായി പ്രവർത്തിക്കുകയുണ്ടായി. ഒരു നാടിന്റെയാകെ ഒറ്റ മനസോടെയുള്ള ഒരു ജനകീയ ഉത്സവമാക്കി മാറ്റിയാണ് കൂത്തുപറമ്പ് നഗരസഭ സമ്പൂർണ പ്രഖ്യാപനത്തിലെത്തുന്നത്. വനിതാ വായനശാലയും രൂപീകരിച്ചിട്ടുണ്ട്.
നഗരസഭാതല സമ്പൂർണ്ണ വായനശാല പ്രഖ്യാപനചടങ്ങിന്റെ ഉദ്ഘാടനം കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ ഡോ. വി ശിവദാസൻ നിർവഹിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസ് സമ്പൂർണ വായനശാല നഗരസഭ പ്രഖ്യാപനം നടത്തി. ചെയർപേഴ്സൺ വി സുജാത ടീച്ചർ അധ്യക്ഷത വഹിച്ചു. സാമൂഹ്യ സാസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.