
ഡോ. വി ശിവദാസൻ
ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന് കണ്ണൂർ ഒരുങ്ങുകയാണ്. 2023 ജനുവരി 1 മുതൽ 3 വരെ തീയതികളിലായി കണ്ണൂർ യൂണിവേഴ്സിറ്റിയിലാണ് ലൈബ്രറികോൺഗ്രസ് നടക്കുന്നത്. കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയനാണ് ലൈബ്രറികോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ലൈബ്രറികോൺഗ്രസ് ഇന്നത്തെ പല സാമൂഹ്യവിഷയങ്ങളുടേയും ജാഗ്രതയോടെയുള്ള ചർച്ചക്ക് ജനങ്ങളെയാകെ സജ്ജീകരിക്കുന്നതിന് ഒരു പരിധിവരെ സഹായകമായിരിക്കും.
അന്ധവിശ്വാസവും അനാചാരവും ഇന്ത്യൻ സമൂഹത്തെ വരിഞ്ഞുമുറുക്കുമ്പോൾ സർവ്വകലാശാലകളിലേയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ബൗദ്ധികനേതൃത്വവും ബഹുജനങ്ങളും രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരും വ്യത്യസ്ത രീതികളിൽ കല അഭ്യസിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നവരുടേയും ഒന്നുചേർന്ന ചർച്ചകളും സംവാദങ്ങളും സാമൂഹ്യപുരോഗതിക്ക് വലിയ സംഭാവനകൾ നൽകും. അതുകൊണ്ടുതന്നെ ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന് വളരെ വലിയ പ്രാധാന്യമുണ്ടെന്നത് വിശദീകരണങ്ങളാവശ്യമില്ലാത്ത കാര്യമാണ്.
വൈജ്ഞാനികസമൂഹസൃഷ്ടിയെന്നത് ഇന്നൊരു സുപ്രധാനചർച്ചയായി ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. ഒരു ജനത ദാരിദ്ര്യത്തിൽനിന്നും മോചിതരായെന്ന് പറഞ്ഞാൽ കേവലം ഭക്ഷണലഭ്യതമാത്രമായാണ് പലരും കാണുന്നത്. എന്നാൽ ദാരിദ്ര്യമെന്നതിൽ ഭക്ഷണത്തിനൊപ്പം പല ഘടകങ്ങളും ഉൾചേർന്നിട്ടുണ്ട്. വിജ്ഞാനത്തിന്റെ മഹാഭണ്ഡാരങ്ങളുടെ താക്കോലുകൾ ഒരു ചെറുന്യൂനപക്ഷത്തിന്റെ ഉരുക്കുലോക്കറുകളിലടക്കപ്പെട്ടതിലൂടെയുള്ള ദാരിദ്ര്യം ഇതിൽ സുപ്രധാനമാണ്. വിജ്ഞാനസമൂഹമെന്നത് കേരളത്തിലെ സർക്കാർ ഔദ്യോഗികമായിതന്നെ മുന്നോട്ടുവച്ചുകഴിഞ്ഞ ആശയമാണ്. കേരളത്തിന്റെ രാഷ്ട്രീയസാഹചര്യത്തിൽ അതിന്റെ പ്രായോഗികരൂപത്തെക്കുറിച്ചുള്ള ചർച്ചക്ക് പ്രത്യേകപ്രാധാന്യമുണ്ട്. വിജ്ഞാനത്തിന്റെ ജനാധിപത്യവൽക്കരണം സാധ്യമാകുന്നിടത്താണ് വൈജ്ഞാനികസമൂഹം രൂപപ്പെടുക. കുത്തകവൽക്കരിക്കപ്പെട്ട മൂലധനം ലാഭാർത്ഥിയുടെ സാക്ഷാത്ക്കാരത്തിനായി കാണുന്ന പ്രധാനപ്രവർത്തനം അറിവിന്റെ കുത്തകവൽക്കരണമാണ്. അതിന്റെ രാഷ്ട്രീയത്തെ ജനങ്ങൾക്കുമുന്നിൽ വിശദീകരിക്കുകയെന്നത് ജനാധിപത്യവാദികളുടേയും ജനാധിപത്യപ്രസ്ഥാനങ്ങളുടേയും ചുമതലയാണ്.
ദരിദ്രന് ഭക്ഷണം കിട്ടാത്തതിന്റെ കാരണം മറച്ചുവച്ച് അവർക്ക് എച്ചിലുകൾ നൽകി സുഭാഷിതം നടത്തുന്നവർ മഹാൻമാരാകുകയും, എന്തുകൊണ്ടാണ് ഭക്ഷണം കിട്ടാത്തതെന്ന് വിശദീകരിക്കുന്നവർ അവഹേളിക്കപ്പെടുകയും ചെയ്യുന്നത് ചരിത്രത്തിലും വർത്തമാനത്തിലും നിത്യസംഭവങ്ങളാണ്. അറിവിന്റെ മണ്ഡലത്തിലും സമാനമായ കാഴ്ച്ചകൾ കാണാനാകും. വിജ്ഞാനമെന്നാൽ കേവലം വിവരവിനിമയം മാത്രമായി തെറ്റിദ്ധരിപ്പിച്ച് ബഹുജനങ്ങളെ കേവലം പരിശീലനം സിദ്ധിച്ച പീസ് വർക്ക് തൊഴിലാളികൾ മാത്രമാക്കി മാറ്റാനാണ് ഇന്നത്തെ ഭരണകൂടം ആഗ്രഹിക്കുന്നത്. അറിവിനെ കേവലം തൊഴിൽ പരിശീലനം മാത്രമാക്കി മാറ്റാനുള്ള പദ്ധതികൾ വിദ്യാഭ്യാസ നയമായിത്തന്നെ രൂപപ്പെടുത്താനും അടിച്ചേൽപ്പിക്കാനുമുള്ള നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ ഇന്ത്യൻ സമൂഹത്തിലെ പാർശ്വവൽകൃത ജനസമൂഹത്തെ വീണ്ടും പൊതു ഇടങ്ങളിൽ നിന്നും ആട്ടിയോടിക്കുന്നതിനാണിടയാക്കുക. അറിവിന്റെ ഭണ്ഡാരപ്പുര പാവങ്ങൾക്ക് നിഷേധിക്കപ്പെടരുതെന്നാഗ്രഹിക്കുന്നവരൊക്കെയും വിജ്ഞാനത്തിന്റെ ജനാധിപത്യവൽക്കരണത്തിനായി ഒന്നിക്കേണ്ടിയിരിക്കുന്നു. അവിടെയാണ് സാമൂഹ്യ വികസനത്തിനുള്ള ജനകീയ മുന്നേറ്റത്തിന്റെ പ്രാധാന്യം കിടക്കുന്നത്.
കണ്ണൂർ ജില്ലയിൽ ലൈബ്രറി കോൺഗ്രസ് നടക്കുന്ന ഘട്ടം ജില്ലയിലെ ലൈബ്രറികൾ ആകെയും ഒരുപൊതു ഉണർവ്വിനെ വരവേറ്റുകൊണ്ടിരിക്കുന്ന സന്ദർഭമാണ്. സാമൂഹ്യ വികസനത്തിനുള്ള ജനകീയ യജ്ഞത്തിലൂടെ പുതിയതായി ലൈബ്രറികൾ സ്ഥാപിക്കുകയും നിലവിലുള്ളവയെ വികസിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ സുശക്തമായ നിലയിൽ നടക്കുകയാണ്. ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലാത്ത നിലയിൽ ലൈബ്രറികളുടെ സാന്ദ്രത കാണാനാകുന്ന സംസ്ഥാനമാണ് കേരളം, വിശിഷ്യ കണ്ണൂർ ജില്ല. എന്നാൽ മികച്ച പൊതുജന ലൈബ്രറി സംവിധാനം ഉണ്ടെന്നിരിക്കിലും അതിൽ പ്രാദേശികമായ അസന്തുലിതാവസ്ഥ കാണാനാകും. ജില്ലയിലെ ആദിവാസി പിന്നോക്ക പ്രദേശങ്ങളിൽ ലൈബ്രറികളും കളിസ്ഥലങ്ങളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പരിമിതമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ചിലതിൽ ആകെ വാർഡുകളുടെ എണ്ണത്തിലധികം ലൈബ്രറികൾ കാണാനാകും എന്നാൽ ചില പഞ്ചായത്തിലാകട്ടെ കൃത്യമായി പ്രവർത്തിക്കുന്ന ഒരു ലൈബ്രറിപോലുമില്ലെന്നതായിരുന്നു നില. അതിൽ കുറച്ചൊക്കെ മാറ്റങ്ങൾ സമീപകാല ഇടപ്പെടലുകളിലൂടെ വന്നിട്ടുണ്ടെന്നത് ശരിയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താലത് വളരെയേറെ മെച്ചപ്പെട്ടതാകാം. എന്നാൽ നമ്മുടെ സങ്കൽപ്പങ്ങളും ആഗ്രഹങ്ങളുമായി ചേർത്തുവയ്ക്കുമ്പോൾ ഇനിയുമേറെ സഞ്ചരിക്കാനുണ്ട്. ആദിവാസി പിന്നോക്ക പ്രദേശങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുന്നതിനുള്ള പ്രായോഗിക പ്രവർത്തനങ്ങളാണ് ജനകീയ മിഷനിലൂടെ നമ്മളിപ്പോൾ ചർച്ചചെയ്യുന്നത്. ജില്ലയിൽ എല്ലാ വാർഡിലും ഒരു ലൈബ്രറിയെങ്കിലും സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
കേരളത്തിൽ വിശിഷ്യ കണ്ണൂരിലുണ്ടായ ലൈബ്രറി മേഖലയിലെ പൊതുമുന്നേറ്റം നാടാകെ ചർച്ചചെയ്തുകൊണ്ടിരിക്കുമ്പൊഴാണ് ഇന്ത്യൻലൈബ്രറികോൺഗ്രസിനെ കണ്ണൂർ വരവേൽക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ അതിപ്രശസ്തരായ വ്യക്തികളുടെ വലിയ നിര തന്നെ ലൈബ്രറി കോൺഗ്രസിൽ പങ്കാളികളാകുന്നുണ്ട്. വിദ്യാർത്ഥികൾ, ഗവേഷകർ, അധ്യാപകർ, ലൈബ്രറിപ്രവർത്തകർ, സാമൂഹ്യ സാംസ്കാരികപ്രവർത്തകർ, പ്രമുഖരായ ശാസ്ത്രകാരൻമാർ അങ്ങനെ വ്യത്യസ്ത മണ്ഡലങ്ങളിലുള്ളവരെല്ലാം ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ കണിയാകും. കേവലം ലൈബ്രറിയൻമാരുടെ സമ്മേളനമായും ലൈബ്രറിപ്രവർത്തകരുടെ സംഗമമായും മാത്രം മാറേണ്ടുന്ന ഒന്നല്ല ലൈബ്രറികോൺഗ്രസെന്നത് നമുക്കറിയാകുന്ന കാര്യമാണ്. വ്യത്യസ്തവിഷയപഠനങ്ങൾക്ക് സഹായമാകുന്ന നിലയിൽ പൊതുഇടങ്ങളെ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാനദൗത്യം കൂടിയാണത് നിർവഹിക്കേണ്ടത്. രാജ്യത്തെ പ്രമുഖ അക്കാഡമിക്ക് സ്ഥാപനങ്ങളുടെ ഭാഗമായുള്ള ലൈബ്രറികളുടേയും സ്ഥാപനങ്ങളുടേയും തലപ്പത്തിരിക്കുന്നവർക്കൊപ്പം ജനകീയലൈബ്രറിപ്രസ്ഥാനത്തിന്റെ പ്രവർത്തകരും ഇതിൽ പങ്കാളികാളാകും. അക്കാദമിക്ക്സ്ഥാപനങ്ങളിലെ വൈജ്ഞാനികസമ്പത്തിനെ നാടിന്റെയാകെ പുരോഗതിക്ക് എങ്ങനെ ഉപയോഗിക്കാനാകുമെന്നത് നമ്മൾ ചർച്ചചെയ്യേണ്ടുന്ന വിഷയമാണ്. അതിൽ വിഷയത്തെ അടിസ്ഥാനപ്പെടുത്തി ആരെയും ഒഴിച്ചുനിർത്താൻ പാടില്ല. വിജ്ഞാനത്തിന്റെ വിവിധ ശാഖകളിലുള്ളവരുടെ സാന്നിദ്ധ്യം അവിടെ ആവശ്യമാണ്. സാമൂഹ്യ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സകല മനുഷ്യരുടേയും കൂടിച്ചേരലായതിനെ മാറ്റിയെടുക്കാനാകണം. കക്ഷി രാഷ്ട്രീയത്തിന്റെയും ജാതിമതഭേദചിന്തകളുടേയും വേലിക്കെട്ടുകൾ മനുഷ്യരുടെ ഐക്യത്തിനും നന്മയ്ക്കും തടസ്സമായിക്കൂടാ.
ലൈബ്രറിപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാനഏടായിരിക്കും ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ കണ്ണൂർ സെഷൻ. സംഘാടകസമിതിരൂപീകരണം മുതൽ കാണുന്ന ജനകീയസ്വഭാവം അടയാളപ്പെടുത്തുന്നതും അതുതന്നെയാണ്. സെമിനാർ സംഘാടകസമിതി രൂപീകരിച്ചതിന്റെ തുടർച്ചയിൽ കണ്ണൂർ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് വച്ച് അക്കാദമികകാര്യങ്ങളാലോചിക്കാനായി പ്രത്യേകമായൊരു യോഗവും ചേരുകയുണ്ടായി. സർവ്വകലാശാലയും കേരളആസൂത്രണബോഡും ഇത്തരത്തിലുള്ള ഇടപെടലുകൾ ഇന്നത്തെ സാമൂഹ്യസാഹചര്യത്തിൽ വളരെ പ്രസക്തമാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. ആദിവാസി-ഗ്രാമീണ മേഖലകളിൽ നവഉദാരവൽക്കരണ സാമ്പത്തികനയം ഉണ്ടാക്കിയിട്ടുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ഇന്ന് വളരെയേറെ പ്രധാന്യമർഹിക്കുന്ന കാര്യമാണ്. നാട്ടിൻ പുറങ്ങളുടെ സർവ്വകലാശാലകളെന്ന് വിളിക്കപ്പെടുന്ന ഗ്രാമീണലൈബ്രറികളെ ആ പ്രശ്നങ്ങളെയൊക്കെ കൈകാര്യം ചെയ്യാൻ പാകത്തിൽ എങ്ങനെ ശക്തിപ്പെടുത്താനാകുമെന്നത് പരിശോധിക്കേണ്ടതാണ്. സർക്കാർ സ്ഥാപനങ്ങളുടേയും സർവ്വകലാശാലാലൈബ്രറികളുടേയും പ്രവർത്തനങ്ങളെ എങ്ങനെയാണ് സഹകരിപ്പിക്കാനാകുകയെന്നതും ആലോചിക്കേണ്ടതാണ്.
ഇന്ത്യയിലെ ലൈബ്രറിപ്രസ്ഥാനത്തിന്റെ ചരിത്രവും അതിൽ കേരളത്തിന്റെ സവിശേഷസ്ഥാനവും പുരോഗമനപ്രസ്ഥാനത്തിന്റെ പങ്കും കോൺഗ്രസിലെ ചർച്ചാവിഷയമായിരിക്കും. വർത്തമാനകാലപ്രശ്നങ്ങൾ മനസിലാക്കാനും അവയുടെ കുരുക്കഴിക്കാനും മാത്രമല്ല ഭാവിസാധ്യതകളും പ്രശ്നങ്ങളും മനസിലാക്കാനും അതിനനുസരിച്ച് പ്രായോഗികപ്രവർത്തനങ്ങളാസൂത്രണം ചെയ്യാനും ലൈബ്രറികോൺഗ്രസിന്റെ വിവിധ സെഷനുകളിലൂടെ കഴിയണം. അതിനുപകരിക്കുന്ന നിലയിലായിരിക്കും കോൺഗ്രസിലെ സെമിനാറുകളും ചർച്ചകളുമെല്ലാം ഉണ്ടായിരിക്കുക. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും വിവിധവിഷയങ്ങളിലെ വിദഗ്ദർക്കൊപ്പം രാഷ്ട്രീയസാമൂഹ്യസാംസ്കാരികരംഗത്തെ പ്രമുഖരും ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ പങ്കാളികളാകും.
സർവ്വകലാശാലകളും പ്രധാന വിജ്ഞാനകേന്ദ്രങ്ങളും ഭരണകൂട താൽപര്യത്തിൽ വിറങ്ങലിച്ചുനിൽക്കുമ്പോൾ ജനാധിപത്യവാദികൾക്ക് പൊതുഇടങ്ങളായി ഭരണഘടനാ മൂല്യങ്ങളുടെ പ്രസരണ കേന്ദ്രമായി ലൈബ്രറികളെ സംരക്ഷിക്കാനാകണം. ലോകചരിത്രത്തിൽ പിന്തിരിപ്പൻമാരെ ഏറ്റവും ഭയപ്പെടുത്തിയിട്ടുള്ള ഇടങ്ങളിലൊന്നാണ് ലൈബ്രറികൾ. അതുകൊണ്ടാണ് ഹിറ്റ്ലറും മുസോളിനിയും ലൈബ്രറികൾ ചുട്ടെരിച്ചത്. അമേരിക്കയിൽ മക്കാർത്തിയുടെ കാലത്ത് പുസ്തകങ്ങൾ ചുട്ടെരിച്ചതും അതിന്റെ ഭാഗംതന്നെ. സാമൂഹ്യപുരോഗതിക്കായി ശബ്ദിക്കുന്നവർ ലൈബ്രറികളേയും പൊതുഇടങ്ങളേയും സംരക്ഷിക്കുന്നവരായിരിക്കും. അവർ ലൈബ്രറികളിൽ സാമൂഹ്യമാറ്റത്തിന് കാരണമായ പ്രസ്ഥാനങ്ങളുടെയും പോരാട്ടങ്ങളുടേയും പുസ്തകങ്ങളും രേഖാപരമായ തെളിവുകളും സൂക്ഷിക്കാൻ ശ്രമിക്കും. അതെല്ലാം ഇന്ന് പ്രധാനമാണ്. മനുഷ്യർ താമസിക്കുന്ന എല്ലാ സ്ഥലങ്ങളിലും അവരുടെ സാമൂഹ്യമായ ഒത്തു കൂടലിന്റെ ഇടങ്ങളെന്ന് ലൈബ്രറികൾ പുനർ നിർവചിക്കപ്പെടണം. അത് കേവലം പുസ്തകപ്പുരകൾ മാത്രമെന്ന് ധരിക്കപ്പെട്ടുകൂട.
ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവർ രണ്ടായിരത്തിയഞ്ഞൂറ് രൂപാ നൽകിക്കൊണ്ട് രജിസ്ട്രേഷൻ നടത്തുകയുണ്ടായി. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസായിരുന്നു രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്. ജനപ്രധികളും സർവ്വകലാശാലയുടെ വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവരും ലൈബ്രറി കൗൺസിൽ ഭാരവാഹികളും സാമൂഹ്യ സാഹിത്യ രംഗത്തെ പ്രമുഖരായ പലരും അന്നേ ദിവസം ചടങ്ങിൽവച്ച്തന്നെ റജിസ്ട്രേഷൻ നടത്തിയിരുന്നു. രജിസ്ട്രേഷൻ കമ്മിറ്റിയുടെ ചെയർമാൻ ഡോ. സുർജിതും (മൊബൈൽ 9847014647) കൺവീനർ ബിനോയ് മാത്യുവും (മൊബൈൽ 9495396517) ആണ്. നേരിട്ട് പണമടച്ച് രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനത്തിന് പുറമെ ഓൺലൈനായി പണമടച്ച് രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ കമ്മിറ്റിയുടെ ഫോൺ നമ്പറിൽ ബന്ധപ്പെടുന്നവർക്ക് ആവശ്യമായ സഹായങ്ങൾ പ്രസ്തുത കമ്മിറ്റിയുടെ ഭാരവാഹികൾ നൽകുന്നുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനാണ് ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ അക്കാഡമിക്ക് ചെയർമാൻ. കണ്ണൂർ സർവ്വകലാശാലയിലെ ലൈബ്രറി സയൻസ് വകുപ്പ് മേധാവി ഡോ. അബ്ദുൾ മജീദ് പ്രോഗ്രാം കോർഡിനേറ്ററാണ്.ലൈബ്രറികളെന്നത് കേവലം പുസ്തകപ്പുരകളെന്ന നിലയിൽ ചുരുക്കിക്കെട്ടാതെ അവയെ നാടിന്റെയാകെ വിനോദ-വിജ്ഞാന-വികസന കേന്ദ്രങ്ങളായി വികസിപ്പിക്കണം. സമൂഹത്തിന്റെയാകെ പൊതുഇടമായി വികസിപ്പിക്കണം. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരുടെയും വിജ്ഞാന സമ്പാദനത്തിന്റെ കേന്ദ്രമായതിനെ മാറ്റിതീർക്കണം. ബഹുഭൂരിപക്ഷത്തിന്റെയും സ്വത്തായ പൊതുഇടങ്ങളായതിനെ വികസിപ്പിക്കണം. ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന പ്രതിഭാസമ്പന്നരുടെ പ്രൊഫണൽ ശേഷിയെ രാജ്യത്തെ ചെറുതും വലുതുമായ ജനകീയ ലൈബ്രറികളുമായി കണ്ണി ചേർത്ത് ശാക്തീകരിക്കേണ്ടതുണ്ട്. വിജ്ഞാന വിനിമയ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് ലൈബ്രറികൾ. അതാനായി വിജ്ഞാനത്തിന്റെ മഹാഭണ്ടാരങ്ങൾ ഒരു ന്യൂനപക്ഷത്തിന്റെ മാത്രം സ്വത്തായി മാറേണ്ടതല്ല. എഴുപത്തി മൂന്ന് ശതമാനം ആളുകൾക്കും നിലവാരമുള്ള ഇന്റർനെറ്റ് ലഭ്യമാകാത്ത രാജ്യമാണ് ഇന്ത്യ. തലചായ്ക്കാൻ സൗകര്യപ്രദമായ മുറിപോലുമില്ലാത്ത അനേകായിരങ്ങളുള്ള ഇന്ത്യ. ജനതക്ക് നിവർന്നു നിൽക്കണമെങ്കിൽ അവരുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടണം. ആത്മാഭിമാനവും അറിവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്വാഭിമാനവും സ്വാശ്രയത്വവും തമ്മിലുള്ള ബന്ധം എത്രമാത്രം ദൃഢമാണെന്നത് നമുക്ക് അറിയാവുന്നതാണ്. നിലവിലുള്ള ലൈബ്രറി പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താൻ, ഭാവിയെ കൂടുതൽ വർണാഭമാക്കാൻ, ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായുള്ള പ്രവർത്തനങ്ങൾ നമുക്ക് കൂട്ടായി സംഘടിപ്പിക്കാം.