പിന്നോക്കപ്രദേശങ്ങളിലെ ലൈബ്രറിവ്യാപനത്തിനായി സാമൂഹ്യവികസനത്തിനായുള്ള ജനകീയയജ്ഞത്തിനു (പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റ്) കേരള ദിനേശ് ബീഡി സഹകരണസംഘം ഒരു ലക്ഷം രൂപ സംഭാവന നൽകി. കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസിൽ നടന്ന ചടങ്ങിൽ, കേരളാ ദിനേശ് ചെയർമാൻ എം കെ ദിനേശ് ബാബുവിൽ നിന്നും പീപ്പിൾസ് മിഷൻ ചെയർമാൻ ഡോ.വി.ശിവദാസൻ എംപി തുക ഏറ്റുവാങ്ങി. പൊതുഇടങ്ങളുടെ ശാക്തീകരണമെന്ന വിശാലലക്ഷ്യത്തെ ഹൃദയപൂർവ്വം പ്രോൽസാഹിപ്പിക്കുന്നതാണ് കേരളാ ദിനേശിന്റെ നിലപാട് എന്ന് ഡോ.വി ശിവദാസൻ എംപി പറഞ്ഞു.
പത്രപാരായണം തൊഴിലിന്റെ ഭാഗമാക്കിയവരാണ് ബീഡി തൊഴിലാളികൾ എന്ന് അദ്ദേഹം അനുസ്മരിച്ചു.
‘രാവിലെ തൊഴിലാരംഭിക്കുമ്പോൾ തൊഴിലാളികളിലൊരാളെ പത്രം വായിക്കുന്നതിനായവർ നിശ്ചയിക്കും. അയാൾ എല്ലാവർക്കുമായി ഉറക്കെ പത്രം വായിക്കും. എല്ലാവരും അവരുടെ ബീഡിക്കെട്ടിൽ നിന്നും ഒരോഹരി, പത്രം വായിക്കുന്ന തൊഴിലാളിക്കായി മാറ്റിവയ്ക്കും. അങ്ങനെ തൊഴിലിന്റെ മുഖ്യഭാഗമായി അവർ വായനയെ മാറ്റുകയായിരുന്നു. കണ്ണൂരിൽ വളർന്നു പന്തലിച്ച പല ലൈബ്രറികൾക്ക് പിന്നിലും ദിനേശ് ബീഡി തൊഴിലാളികളുടെ കൂട്ടായ പിന്തുണയുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാകളക്ടർ എസ് ചന്ദ്രശേഖർ ഐഎഎസ്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ, ഇകെ സോമശേഖരൻ, ടൂറിസം ഡിപാർട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കെ എസ് ഷൈൻ, ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാർ, ദിനേശ് സംഘം സെക്രട്ടറി എം കിഷോർ കുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.